ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെയുള്ള പൊന്നാനിയുടെ തീര സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. പറഞ്ഞു. പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി മേഖലയിലെ തീരദേശ പ്രദേശങ്ങളിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി തയ്യാറാക്കുന്നതിനായി വിദഗ്ധരുമായും തീരദേശ വാസികളുമായും ചർച്ച നടത്തിയ ശേഷം വിശദമായ പഠനം നടത്തിക്കൊണ്ടായിരിക്കും പദ്ധതി തയ്യാറാക്കുകയെന്നും ഇതിലൂടെ കടലേറ്റം തടയുന്നതിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും, വെളിയങ്കോട് - പുതുപൊന്നാനി അതിർത്തികൾ പങ്കിടുന്ന വെളിയങ്കോട് അഴിമുഖം വികസനവും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പിരിക്കാട്, പാലപ്പെട്ടി, അജ്മീർനഗർ, തണ്ണിത്തുറ, പുതുപൊന്നാനി, പൊന്നാനി തുടങ്ങിയ കടലോര മേഖലയിൽ കെ.പി. നൗഷാദ് അലി എം.എൽ.എ. സന്ദർശനം നടത്തി. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലാകുമാർ, പൊന്നാനി നഗരസഭാ ചെയർമാൻ സി.വി. സുധ, ജനപ്രതിനിധികളായി അഷ്‌റഫ് ആലുങ്ങൽ, വി.കെ. അനസ്, കോയ, കെ.കെ. ബീരാൻകുട്ടി, ഫൗസിയ വടക്കേപ്പുറത്ത്, റഹ്‌മത്ത് ഹംസു, കെ. സിദ്ദീഖ്, ടി.കെ. മഷ്ഹൂദ്, പൊതുപ്രവർത്തകരായ ടി.പി. മുഹമ്മദ്, തൗഫീഖ് തണ്ണിത്തുറ എന്നിവർ എം.എൽ.എ. അനുഗമിച്ചു.

0 Comments