കുന്നംകുളത്ത് വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു
ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വന്നിരുന്ന വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. സ്‌കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്ന കുറുക്കൻപാറ ചീനിക്കൽ വീട്ടിൽ ബാബുവിന്റെയും സാലിയുടെയും മകൾ എബിയ(12)യെയാണ് നായ കടിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലും തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലുമെത്തിച്ച് പ്രാഥമികചികിത്സ നൽകി.
വ്യാഴാഴ്‌ച രാവിലെ ഒമ്പതേകാലോടെയാണ് സംഭവം. എബിയ, ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ സഹോദരി നിബിയ, അഞ്ചാംക്ലാസ് വിദ്യാർഥിനിയായ നിരഞ്ജന എന്നിവർ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് വരുകയായിരുന്നു. ഗുരുവായൂർ റോഡിൽനിന്ന് സ്‌കൂളിലേക്ക് കടക്കുന്ന വാതിലിന് സമീപമാണ് നായ നിന്നിരുന്നത്.
നായയെക്കണ്ട് പേടിച്ച് മറ്റു കുട്ടികളും സ്‌കൂളിലേക്ക് കടക്കാതെ നിന്നിരുന്നെങ്കിലും ഇവർ മുന്നോട്ടുനടന്നതോടെ നായ ചാടി എബിയയുടെ കൈയിൽ കടിക്കുകയായിരുന്നു. ഇടതുകൈത്തണ്ടയിൽ ആഴത്തിൽ മുറിവേറ്റു. തട്ടിമാറ്റിയതോടെ വലതുകൈയുടെ വിരലുകളിലും കടിച്ചു. തുറന്നുകിടന്നിരുന്ന ക്ലാസിലേക്ക് ഓടിക്കയറിയാണ് കുട്ടികൾ രക്ഷപ്പെട്ടത്.
അടച്ചിട്ട വാതിലിനു മുന്നിലേക്ക് നായ കുരച്ചെത്തിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ഇതുവഴി കടന്നുപോയയാൾ കുട്ടിയുടെ ബാഗെടുത്ത് വീശിയാണ് നായയെ ഓടിച്ചത്. ബഹളംകേട്ട് അധ്യാപകരെത്തി എബിയയെ ആശുപത്രിയിലെത്തിച്ചു.
സ്‌കൂൾ കേന്ദ്രീകരിച്ച് തെരുവുനായ്‌ക്കൾ കൂട്ടമായി കഴിയുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി. വിഭാഗങ്ങളിലായി ഒട്ടേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. സമീപത്ത് എൽ.പി. സ്‌കൂളും അങ്കണവാടിയുമുണ്ട്. സമീപത്തുള്ള കുട്ടികൾ നടന്നാണ് സ്‌കൂളിലേക്ക് വരുന്നത്. സമീപത്തുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്ന് നായ്‌ക്കൾക്ക് ഭക്ഷണം കിട്ടുന്ന സാഹചര്യവുമുണ്ട്.
രാത്രിയിൽ ഇതുവഴി കടന്നുപോകുന്ന ബൈക്കുകൾക്ക് നേരെ നായ്‌ക്കൾ ഓടിച്ചെന്ന് അപകടങ്ങളുണ്ടാക്കാറുണ്ടെന്നും നഗരസഭയിൽ ഒട്ടേറെത്തവണ പരാതിപ്പെട്ടെങ്കിലും നിയന്ത്രിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നും കൗൺസിലർ ലെബീബ് ഹസ്സൻ പറഞ്ഞു.

.jpg)
0 Comments