അനധികൃത മദ്യവേട്ട: മാറഞ്ചേരിയിലും വെളിയങ്കോട്ടുമായി രണ്ടുപേർ പിടിയിൽ
അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ പോലീസ് കർശന നടപടി തുടരുന്നു. പെരുമ്പടപ്പ്, പൊന്നാനി പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനകളിൽ മദ്യവുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിലായി.
മാറഞ്ചേരിയിൽ 52-കാരൻ പിടിയിൽ
പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി മദ്യം കൈവശം വെച്ച് വിൽപ്പന നടത്താൻ ശ്രമിച്ച മാറഞ്ചേരി സ്വദേശി വെള്ളത്തേരി വീട്ടിൽ വിശ്വനാഥനെ (52) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പട്രോളിംഗിനിടെ മാറഞ്ചേരി പഞ്ചായത്തിലെ മുക്കാല പഴഞ്ഞി റോഡിൽ നീറ്റിക്കൽ ജുമാ മസ്ജിദിന് സമീപത്തു വെച്ചാണ് ഇയാൾ പിടിയിലായത്.
പോലീസ് വാഹനം കണ്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിശ്വനാഥനെ പരിശോധിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന നീല പ്ലാസ്റ്റിക് കവറിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തത്. അര ലിറ്ററിന്റെ എട്ട് കുപ്പികളും 200 മില്ലിയുടെ ഒരു കുപ്പിയുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. മദ്യം അളന്നു നൽകാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രവും ഗ്ലാസ്സും സാംസങ് മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ സി.വി ബിജുവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ റഫീഖ് പി.കെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേരള അബ്കാരി നിയമം വകുപ്പ് 55(i) പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വെളിയങ്കോട്ട് 5 ലിറ്റർ മദ്യവുമായി വീട്ടമ്മ അറസ്റ്റിൽ
പൊന്നാനി വെളിയങ്കോട്ട് വീട്ടിൽ മദ്യം ശേഖരിച്ച് വിൽപന നടത്തിവന്ന തട്ടാങ്കര സോമന്റെ ഭാര്യ ഉഷയെ (56) പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും അഞ്ച് ലിറ്റർ വിദേശ മദ്യമാണ് പിടിച്ചെടുത്തത്. മദ്യവിൽപ്പന സംബന്ധിച്ച പരാതിയെ തുടർന്ന് പോലീസ് ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
സംസ്ഥാനത്തുടനീളം നടക്കുന്ന ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരൂർ ഡി.വൈ.എസ്.പി എ.എം സിദ്ധീഖിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. എസ്.ഐമാരായ ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ്, വിനോദ് ടി, ജൂനിയർ എസ്.ഐ മഹേഷ്, എ.എസ്.ഐ എലിസബത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments